സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍: വെല്ലുവിളികളും മുന്നോട്ടുള്ള പാതയും - 2020 മാര്‍ച്ച് 6 ന് അസോച്ചം (ASSOCHAM) 15-മത് വാര്‍ഷിക ബാങ്കിങ് ഉന്നതതല സമ്മേളനത്തില്‍ ഭാരതീയ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശ്രീ ശക്തികാന്ത ദാസ് ചെയ്ത പ്രഭാഷണം
1. തുടക്കത്തില്‍ത്തന്നെ, വാര്‍ഷിക ബാങ്കിങ് ഉന്നതതല സമ്മേളനത്തിലേക്ക് എന്നെ ക്ഷണിച്ചതിന് അസോച്ചമിന് നന്ദി പറയുവാന്‍ ഞാനാഗ്രഹിക്കുന്നു. പ്രത്യേകിച്ചും, ഇത് അസോച്ചമിന്റെ ശതാബ്ദിവര്‍ഷമാണെന്നതിനാല്‍, ഇത് സവിശേഷമായ ഒരു നേട്ടമാണ്. അസോച്ചമുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും ഞാന്‍ ഊഷ്മളമായ അഭിവാദനങ്ങള്‍ അര്‍പ്പിക്കുന്നു. കാലാന്തരത്തില്‍ ഇന്ത്യയുടെ ബിസിനസ് അഭിലാഷങ്ങളെ തൃപ്തികരമായി നിറവേറ്റാന്‍ പ്രാപ്തമായ ശക്തവും, സന്നദ്ധവും, ഊര്‍ജ്ജസ്വലവുമായ ഒരു സംഘടനയായി അസോച്ചം സ്വയം രൂപാന്തരം പ്രാപിച്ചിരിക്കുന്നു. ഉത്കൃഷ്ടതയിലേക്കുള്ള അസോച്ചമിന്റെ പ്രയാണം തുടരുകതന്നെ ചെയ്യുമെന്ന് എനിക്കുറപ്പുണ്ട്. 2. ഏകദേശം 130 കോടി ജനസംഖ്യയുള്ള ഭാരതത്തെപ്പോലുള്ള ഒരു രാജ്യത്തിന്റെ സമ്പദ്ഘടനയില്‍ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് സജീവമായ ഒരു പങ്കാണ് നിര്‍വഹിക്കാനുള്ളത്. അത് സംരംഭകത്വത്തെ പരിപോഷിപ്പിക്കുകയും വന്‍തോതിലുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. കാര്‍ഷിക മേഖലയിലെ അധിക തൊഴില്‍ ശക്തിയെ എം എസ് എം ഇ -കള്‍ ആഗിരണം ചെയ്യുന്നതിനാല്‍ ഗ്രാമപ്രദേശങ്ങളില്‍ പ്രച്ഛന്ന തൊഴിലില്ലായ്മയെന്ന പ്രശ്‌നത്തെ ലഘൂകരിക്കാന്‍ അതിന് കഴിയുന്നുണ്ട്. വന്‍കിട വ്യവസായങ്ങളെ സംബന്ധിച്ചിടത്തോളം എം എസ് എം ഇ- കള്‍ അനുബന്ധ ഘടകങ്ങളായി അവയ്ക്ക് പരിപൂരകമായി പ്രവര്‍ത്തിക്കുകയും, ഒപ്പം മധ്യതല, തൃതീയതല മേഖലകളുടെ ഒട്ടാകെയുള്ള ജൈവ സമൂഹ പരിസ്ഥിതി വ്യവസ്ഥയില്‍ ഒരു സുപ്രധാന പങ്ക് നിര്‍വഹിക്കുകയും ചെയ്യുന്നുമുണ്ട്. 3. എം എസ് എം ഇ മേഖല ഒരു പരീക്ഷണ കാലഘട്ടത്തിലൂടെയാണ് കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നതെന്ന് നമുക്ക് എല്ലാവര്‍ക്കുമറിയാം. അക്കാരണത്താല്‍ ഇന്നത്തെ ഉന്നതതല സമ്മേളനത്തിന് പ്രതിപാദ്യ വിഷയമായി 'എം എസ് എം ഇ രക്ഷാധന നിക്ഷേപത്തിലെ ഘടനാപരമായ പരിഷ്‌കാരങ്ങള്‍' തിരഞ്ഞെടുത്തത് അനുരൂപവും അവസരോചിതവുമായി. എന്റെ ഇന്നത്തെ പ്രസംഗത്തില്‍ സമ്പദ്ഘടനയില്‍ എം എസ് എം ഇ - കള്‍ക്കുള്ള പ്രാധാന്യത്തിന് അടിവരയിട്ടാണ് ഞാന്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് അവ അഭിമുഖീകരിക്കുന്ന ചില വെല്ലുവിളികളിലേക്ക് ആഴ്ന്നിറങ്ങുകയും റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയിട്ടുള്ള ചില നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യുവാനുമാണ് ഞാന്‍ ഉദ്യമിക്കുന്നത്. മുന്നോട്ടുള്ള ഒരു പ്രയാണമെന്ന നിലയ്ക്ക് ചില കാര്യങ്ങള്‍ ഞാന്‍ ഒന്നൊന്നായി വിവരിക്കുകയും ചെയ്യാം. I. സമ്പദ്ഘടനയിലെ പ്രാധാന്യം 4. ഭാരതത്തില്‍ എം എസ് എം ഇ മേഖല നല്‍കുന്ന സംഭാവനയെക്കുറിച്ച് ചില സവിശേഷമായ വസ്തുതകള്‍ പ്രമുഖമാക്കിക്കാട്ടിക്കൊണ്ട് ഞാന്‍ ആരംഭിക്കട്ടെ. ഏകദേശം 6.3 കോടി ഘടകങ്ങളുള്ള ഒരു വിസ്തൃതമായ ശൃംഖലയോടെയും 2016-17 വര്‍ഷത്തെ മൊത്ത ആഭ്യന്തര വരുമാനത്തിന്റെ ഏതാണ്ട് 30 ശതമാനത്തോളം പങ്കോടെയും എം എസ് എം ഇ മേഖല ഇന്ത്യന്‍ സമ്പദ്ഘടനയുടെ വളര്‍ച്ചയ്ക്കായി ഗണ്യമായ തോതില്‍ സംഭാവന നല്‍കുന്നുണ്ട്. നിര്‍മ്മാണ മേഖലയിലെ മൊത്തം വരുമാനത്തില്‍ എം എസ് എം ഇ മേഖലയുടെ പങ്ക് 45 ശതമാനത്തിലുമേറെയാണ്. സമ്പദ്ഘടനയിലെ മറ്റ് മേഖലകള്‍ക്കായി ഈ മേഖലയ്ക്ക് നല്‍കാന്‍ കഴിയുന്ന വിപുലമായ പ്രയോജനങ്ങള്‍ പരിഗണനിലെടുത്തുകൊണ്ട്, രാജ്യം ഒരു 5 ലക്ഷം കോടി ഡോളര്‍ സമ്പദ്ഘടനായാകാന്‍ ലക്ഷ്യമിട്ടിരിക്കെ, അടുത്ത ചുരുക്കം ചില വര്‍ഷങ്ങള്‍ക്കുള്ളില്‍ എം എസ് എം ഇ മേഖലയുടെ സംഭാവന മൊത്ത ആഭ്യന്തര വരുമാനത്തിന്റെ 50 ശതമാനത്തിലുമേറെ വര്‍ധിപ്പിക്കുവാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. 5. 2015-16 കാലഘട്ടത്തില്‍ നാഷണല്‍ സാമ്പിള്‍ സര്‍വെ (എന്‍ എസ് എസ്) നടത്തിയ 73-ാം വട്ട സര്‍വെ പ്രകാരം എം എസ് എം ഇ മേഖലയില്‍ 11 കോടിയോളം പേര്‍ക്ക് തൊഴില്‍ നല്‍കിയെന്നായിരുന്നു കണക്കാക്കിയിരുന്നത്. എം എസ് എം ഇ മേഖലയ്ക്കുള്ളില്‍ത്തന്നെയുള്ള മൂന്ന് ഉപമേഖലകള്‍- അതായത്, വ്യാപാരം, നിര്‍മാണം, മറ്റ് സേവനങ്ങള്‍- മൊത്തം തൊഴിലവസരങ്ങളുടെ ഏതാണ്ട് മൂന്നിലൊന്നോളം തൊഴിലവസരങ്ങള്‍ നല്‍കുന്നുണ്ട്. മൊത്തം എം എസ് എം ഇ കളുടെ ഏതാണ്ട് 50 ശതമാനത്തോളവും ഗ്രാമീണ മേഖലകളിലാണ് പ്രവര്‍ത്തിക്കുന്നത്. മൊത്തം തൊഴിലവസരങ്ങളുടെ 45 ശതമാനത്തോളം ഇവിടെയാണുതാനും. ശ്രദ്ധേയമായ കാര്യം, എം എസ് എം ഇ മേഖലയിലെ മൊത്തം തൊഴിലിന്റെ 97 ശതമാനവും സൂക്ഷ്മ, സംരംഭങ്ങളിലാണെന്നതത്രെ. ''മിസിങ് മിഡില്‍'' (വിട്ടുപോയ മധ്യസ്ഥാനം) എന്ന പ്രതിഭാസവുമായാണ് ഇത് ബന്ധപ്പെട്ടിരിക്കുന്നത്. സൂക്ഷ്മ സംരംഭങ്ങള്‍ നാളേറെ കഴിഞ്ഞിട്ടും ചെറുകിട, ഇടത്തരം സംരംഭങ്ങളായി വളരുന്നതില്‍ പരാജയപ്പെട്ടു എന്നതാണ് ഇതിന്റെയര്‍ഥം. ഇക്കാരണം കൊണ്ടാവണം സൂക്ഷ്മമേഖലയ്ക്കു ഉത്പാദനവര്‍ധനയുടെ തോതനുസരിച്ച് ചെലവ് കുറഞ്ഞു വരിക, സ്ഥാവര അസ്തികളില്‍ മുതല്‍ മുടക്കാന്‍ കഴിയുക, നൂതന സാങ്കേതിക വിദ്യയും നവരീതിയും സ്വായത്തമാക്കുക എന്നിങ്ങനെയുള്ള നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയാതെ പോയത് എന്ന് കാണപ്പെടുന്നത്. 6. ഭാരതത്തിന്റെ കയറ്റുമതി വ്യാപാരത്തില്‍ എം.എസ്.എം.ഇ യുടെ ഓഹരി 2018-19 വര്‍ഷത്തില്‍ ഏതാണ്ട് 48 ശതമാനത്തോളമായിരുന്നു. ഇത് വെളിവാക്കുന്നത് ഭാരത എം.എസ്.എം.ഇകള്‍ ആഗോളതലത്തില്‍ കിടപിടിക്കുന്നവയാണെന്നും, അവയുടെ ഉത്പന്നങ്ങളും സേവനങ്ങളും വിദേശ രാജ്യങ്ങളില്‍ അംഗീകരിക്കപ്പെട്ടവയാണെന്നുമത്രെ. ഈ പശ്ചാത്തലത്തില്‍, മത്സരക്ഷമതയും, സാങ്കേതിക വിദ്യയുടെ നവീകരണവും സംബന്ധിച്ച പരിശ്രമങ്ങളും കൂടുതല്‍ മെച്ചപ്പെടുത്താന്‍ വേണ്ടി പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ടതിന്റെ ആവശ്യമുണ്ട്. അക്കാരണത്താല്‍ സര്‍ക്കാരിന്റെ വിവിധ പദ്ധതികളും പരിപാടികളും തുടര്‍ന്നു കൊണ്ട് പോകേണ്ടതും അവ ഫലവത്തായി നടപ്പിലാക്കേണ്ടതുമാണ്. II. എം.എസ്.എം.ഇ മേഖലയിലെ വെല്ലുവിളികള്‍ 7. സമ്പദ്ഘടനയുടെ വളര്‍ച്ചയ്ക്കായി എം.എസ്.എം.ഇ മേഖല ഗണ്യമായ സംഭാവന നല്‍കുന്നുണ്ടെങ്കില്‍കൂടിയും ഈ മേഖല അനേകം വെല്ലുവിളികള്‍ തുടര്‍ന്നും അഭിമൂഖീകരിക്കുകയാണ്. പ്രധാന വെല്ലവിളികളില്‍ ഉള്‍പ്പെടുന്നവ ഭൗതിക അടിസ്ഥാനസൗകര്യങ്ങളിലെ കുരുക്കുകള്‍, അംഗീകൃത രൂപത്തിന്റെ അഭാവം, സാങ്കേതിക വിദ്യ സ്വീകരിക്കുന്നതിലെ മന്ദത; പ്രവര്‍ത്തന ശക്തി ആര്‍ജിക്കല്‍; ബാക്ക്‌വേഡ് - ഫോര്‍വേഡ് ലിങ്കേജുകള്‍; വായ്പയ്ക്കും മൂലധനത്തിനുമായുള്ള വഴികളുടെ അഭാവം; മറ്റ് പലതിന്റെയും കൂട്ടത്തില്‍ ഉത്പന്നങ്ങള്‍ വിറ്റ് പണം കിട്ടാനുള്ള അനവരതമായ കാലതാമസത്തിന്റെ പ്രശ്‌നം എന്നിവയാണ്. അടിസ്ഥാനസൗകര്യകുരുക്കുകളും മത്സരവും 8. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി അനേകം ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ക്കൂടിയും എം.എസ്.എം.ഇ സമൂഹങ്ങള്‍, പ്രത്യേകിച്ചും സൂക്ഷ്മ സംരംഭങ്ങള്‍ക്ക് അനിവാര്യമായ അവലംബം നല്‍കാനുള്ള ഏര്‍പ്പാടുകളുടെ കാര്യത്തില്‍ അപര്യാപ്തത നിലനില്‍ക്കുന്നു. ഈ സ്ഥിതിവിശേഷം അവയുടെ അനുദിന വ്യാപാരസംബന്ധമായ ഇടപാടുകള്‍ക്ക് മാത്രമല്ല, അവയുടെ ഭാവി വളര്‍ച്ചാ സാധ്യതകള്‍ക്കും വിഘാതം സൃഷ്ടിക്കുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങളെ സംബന്ധിക്കുന്ന പരിമിതികള്‍ കഥയുടെ ഒരു വശം മാത്രമാണെന്നതിനാല്‍ എം.എസ്.എം.ഇകള്‍ക്ക് അവയുടെ മത്സരക്ഷമത അഭിവൃദ്ധിപ്പെടുത്തുന്നതിനായി സ്വന്തമായി ചിലത് ചെയ്യാനുണ്ടെന്ന് ഞാന്‍ കരുതുന്നു. പുതിയ സാങ്കേതിക വിദ്യകള്‍ സ്വീകരിക്കുന്നതിലും ഇലക്‌ട്രോണിക് പെയ്‌മെന്റുകള്‍ സ്വീകരിക്കുന്നതിലുള്ള ആന്തരനിരോധനത്തെ അവ ഉപേക്ഷിക്കുകയും വ്യാപാരസംബന്ധമായ കൊടുക്കല്‍ വാങ്ങലുകള്‍ ഡിജിറ്റല്‍ രൂപത്തില്‍ കൈകാര്യം ചെയ്യുവാനുള്ള സ്വന്തം നൂതന രീതികള്‍ പരിപോഷിപ്പിക്കുകയും ചെയ്താല്‍ അവയുടെ വ്യാപാര സംബന്ധമായ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നതിനും ആഗോളതലത്തില്‍ മത്സരിക്കുന്നതിനും എം.എസ്.എം.ഇ കള്‍ക്ക് അത് സഹായമാകും. ആഗോളവ്യാപാരത്തിലെ ഇന്ന് നിലവിലുള്ള സാഹചര്യത്തില്‍ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നതില്‍, സാങ്കേതികവിദ്യ സ്വീകരിക്കുന്നതിലെ പിന്നോക്കാവസ്ഥയോടെയുള്ള പഴഞ്ചന്‍ രീതികള്‍ ഉപയോഗിച്ചു വരുന്നത് കുറഞ്ഞിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ വഴി ലഭ്യമാകാനിടയുള്ള നേട്ടങ്ങള്‍ കൈവരിക്കുന്നതിന് പ്രതിബന്ധമാകുന്നുണ്ട്. അവയുടെ വലുപ്പക്കുറവുകാരണം ഉത്പന്നങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതിലും, രൂപകല്പന ചെയ്യുന്നതിലും, പാക്കേജിങ്ങിലും വിപണിതന്ത്രം മെനയുന്നതിലുമുള്ള വൈദഗ്ധ്യത്തിന്റെ അഭാവം, അവയുടെ ചുറ്റിനുമുള്ള പരിസ്ഥിതിയില്‍ വരുന്ന പരിവര്‍ത്തനങ്ങള്‍ക്കനുസരണായി പൊരുത്തപ്പെടാനുള്ള അവയുടെ സമ്മര്‍ദ്ദം കൂട്ടുകയാണ് ചെയ്യുന്നത്. പടിപടിയായി അവയുടെ വലുപ്പം വര്‍ദ്ധിപ്പിക്കുകയും സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ള ഉത്തേജനങ്ങളിന്മേലുള്ള ആശ്രയത്വം കുറയുകയും വേണം. ആത്യന്തികമായി അവയുടെ ഉന്നം ഒരു ആഗോളാടിസ്ഥാനത്തില്‍ മത്സരിക്കുകയെന്നതായിരിക്കണം. വായ്പ ലഭ്യമാക്കലും അംഗീകൃത രൂപത്തിലാക്കലും 9. മിതമായ പലിശയ്ക്ക് പണം കിട്ടിയാല്‍ എം.എസ്.എം.ഇ കളുടെ മല്‍സരക്ഷമത വര്‍ധിക്കുമെന്നതിനാല്‍ എം.എസ്.എം.ഇ മേഖലയുടെ വികസനത്തില്‍ വായ്പ മര്‍മപ്രധാനമായ ഒരു പങ്ക് വഹിക്കുന്നുണ്ട്. എന്നാല്‍ അടുത്ത കാലങ്ങളില്‍ ഈ മേഖലയിലെ വായ്പാ വിതരണം മന്ദഗതിയിലായിരുന്നു. 2019 സെപ്റ്റംബര്‍ അവസാനത്തിലെ കണക്കുകളനുസരിച്ച് ബാങ്കുകളില്‍ നിന്നും ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുമായി എം.എസ്.എം.ഇ മേഖലയ്ക്ക് ലഭിച്ച മൊത്തം വായ്പയുടെ 90 ശതമാനവും ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളില്‍ നിന്നായിരുന്നു. 10. ഒട്ടനവധി എം.എസ്.എം.ഇ കളും മുഖ്യമായും അനൗപചാരിക അന്തരീക്ഷത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നതിനാല്‍ വിവര അസമത്വം കാരണം അവയുടെ കടംതിരിച്ചടക്കല്‍ ശേഷി കണക്കാക്കുകയെന്നത് വിഷമകരമായേക്കാം. പ്രത്യേകിച്ചും അവയുടെ ബിസിനസിന്റെ ധനപരമായ പ്രകടനവുമായി ബന്ധപ്പെടുന്ന നിലയില്‍. പാര്‍ശ്വസ്ഥ ഈടിന്റെ അഭാവത്തില്‍ ഇടപാടുകാരനെക്കൊണ്ട് ഉത്തരവാദം ചെയ്യിപ്പിക്കുന്നത് മിക്കപ്പോഴും പ്രവര്‍ത്തനചെലവുകള്‍ കൂട്ടുന്നതിന് കാരണമാകും. അതിലുമേറെയായി അവ ചെറിയ തോതിലുള്ള പ്രവര്‍ത്തനങ്ങളാണ് ചെയ്യുന്നതെന്നതിനാല്‍ എം.എസ്.എം.ഇ കള്‍ക്ക് നിക്ഷേപകരില്‍ നിന്നും മൂലധനം സ്വരൂപിക്കാന്‍ നിര്‍വാഹവുമില്ല. ഏറിയപക്ഷം ഡിജിറ്റല്‍ അന്തര്‍ഘടനയിലധിഷ്ഠിതമായ മിക്ക സര്‍ക്കാര്‍ പദ്ധതികളുടെയും പ്രയോജനം അനുഭവിക്കാനും അവയ്ക്ക് കഴിയുന്നില്ല. കാരണം ഈ പദ്ധതികളുടെ ഗുണഭോക്താക്കള്‍ക്ക് എന്തെങ്കിലും രൂപത്തിലുള്ള ഡിജിറ്റല്‍ സ്വത്വവും സംവിധാനവുമുണ്ടായിരിക്കണമല്ലോ. എന്നാല്‍ ജി.എസ്.ടി, ജാംട്രിനിറ്റി (ജന്‍ധന്‍, ആധാര്‍, മൊബൈല്‍) പോലുള്ള ഘടനാപരമായ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയതോടെ അടുത്ത കാലത്തായി ഈ അനൗപചാരിക യൂണിറ്റുകള്‍ മുഖ്യധാരയുമായി ഏകീകൃതമായിക്കൊണ്ടിരിക്കുകയാണ്. പണം പിരിഞ്ഞുകിട്ടുന്നതിലെ കാലതാമസം 11. പൊതുമേഖലയിലും സ്വകാര്യമേഖലയിലുമുള്ള വന്‍കിട വ്യവസായങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന അനുബന്ധ യൂണിറ്റുകളായാണ് അനേകം എം.എസ്.എം.ഇ കള്‍ പ്രവര്‍ത്തിക്കുന്നത്. അവയുടെ പണ ലഭ്യതയെയും പ്രവര്‍ത്തന മൂലധ ലഭ്യതയെയും ബാധിക്കുന്ന രീതിയില്‍ അവയുടെ ഉത്പന്നങ്ങള്‍ വിറ്റ് പണം കിട്ടാനുള്ള കാലതാമസത്തെ മിക്കപ്പോഴും അഭിമുഖീകരിക്കുകയാണ്. പണം പിരിഞ്ഞു കിട്ടുന്നതിലെ കാലവിളംബരം അവയുടെ പ്രവര്‍ത്തന പരിവൃത്തിയെ വിസ്തൃതമാക്കുകയും പുതിയ ഓര്‍ഡറുകള്‍ സമ്പാദിക്കുവാനോ അല്ലെങ്കില്‍ നിലവിലുള്ളവ പൂര്‍ത്തീകരിക്കാനോ ഉള്ള അവയുടെ പ്രാപ്തി കുറയ്ക്കുകയും ചെയ്യുന്നു. 2019 ഡിസംബറില്‍ ഭാരതീയ റിസര്‍വ് ബാങ്ക് നടത്തിയ ഒരു പ്രാഥമിക സര്‍വെയില്‍ കണ്ടത് നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു എം.എസ്.എം.ഇ കളില്‍ 44 ശതമാനവും ഉത്പന്നങ്ങള്‍ വിറ്റ് പണം കിട്ടുന്നതിലെ കാല വിളംബത്തെ അഭിമുഖീകരിക്കുന്നുവെന്നാണ്. കൃത്യമായി പണം ലഭിക്കാത്ത യൂണിറ്റുകളിലേറെയും അടിസ്ഥാനലോഹം, ലോഹ ഉത്പന്നങ്ങള്‍, എന്‍ജിനീയറിങ് നിര്‍മാണം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വ്യവസായങ്ങളത്രെ. നേരെമറിച്ച്, സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എം.എസ്.എം.ഇ യൂണിറ്റുകളില്‍ പണം പിരിഞ്ഞുകിട്ടാനുള്ള കാലവിളംബം 27 ശതമാനമെന്ന താഴ്ന്ന നിരക്കിലാണ്. ഇവിടെ ഗതാഗതമേഖലയില്‍ പ്രവര്‍ത്തിക്കുന്നവയാണ് അത്തരം സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്ന യൂണിറ്റുകളിലേറെയും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭവികസന (എം.എസ്.എം.ഇ) ആക്ട്, 2006 ല്‍, വാങ്ങിയ ഉത്പന്നങ്ങളുടെ വില നല്‍കാന്‍ കാലവിളംബം വരുത്തുന്നവര്‍ക്ക് പിഴ ചുമത്താനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ കൂടിയും ദുര്‍ബലമായ വിലപേശല്‍ ശക്തിയും ബിസിനസ് നഷ്ടമായേക്കാമെന്ന ഭയവും ഈ വ്യവസ്ഥകള്‍ ഉപയോഗിക്കുന്നതില്‍ നിന്നും എം.എസ്.എം.ഇ കളെ തടയുകയാണ് ചെയ്യുന്നത്. III. എം.എസ്.എം.ഇ കള്‍ക്കായുള്ള വിദഗ്ധ സമിതി 12. എം.എസ്.എം.ഇ.കളുടെ നിര്‍വ്വഹണത്തെ ബാധിക്കുന്ന ഘടകങ്ങളെക്കുറിച്ചും ഘടനാപരമായ കുരുക്കുകളെക്കുറിച്ചും മനസ്സിലാക്കുവാനായി 2019 ജനുവരിയില്‍ ശ്രീ.യു.കെ.സിന്‍ഹ ചെയര്‍മാനായി എം.എസ്.എം.ഇ കള്‍ക്കായി ആര്‍ ബി ഐ ഒരു വിദഗ്ധ സമിതി രൂപീകരിച്ചിരുന്നു. ഈ സമിതി എം.എസ്.എം.ഇ വിഭാഗത്തെക്കുറിച്ച് സമഗ്രമായ ഒരു അവലോകനം നടത്തുകയും ഈ മേഖലയുടെ സാമ്പത്തികവും ധനപരവുമായ നിര്‍വ്വഹണക്ഷമതയെക്കുറിച്ച് അനവധി ശിപാര്‍ശകള്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ ശിപാര്‍ശകള്‍ വിഷയ വൈപുല്യമുള്ളവയും ഏറെയും നിയമനിര്‍മാണപരമായ മാറ്റങ്ങളോട് ബന്ധപ്പെട്ടവയുമാണ്; അടിസ്ഥാന സൗകര്യ വികസനം; പ്രവര്‍ത്തനശക്തി ആര്‍ജിക്കല്‍; സാങ്കേതിക വിദ്യാപരമായ നവീകരണം; ബാക്ക്‌വേഡ്- ഫോര്‍വേഡ് ലിങ്കേജുകള്‍, നിയമാനുസാരമായ സ്രോതസ്സുകളില്‍ നിന്നുമുള്ള ധനകാര്യ പിന്തുണ ശക്തമാക്കാന്‍; കുറ്റമറ്റ അണ്ടര്‍റൈറ്റിങ് രീതികള്‍ക്കായുള്ള നവ സാങ്കേതിക വിദ്യാപരമായ ഇടപെടലുകള്‍; വായ്പാ വിതരണം എന്നിവ അവയില്‍ ചിലതാണ്. സമിതിയുടെ ശിപാര്‍ശകളില്‍ ചിലത് ഇതിനകം നടപ്പിലാക്കിക്കഴിഞ്ഞിരിക്കുന്നു. മറ്റുള്ളവയാകട്ടെ ബന്ധപ്പെട്ട അധികാരികളുടെ പരിഗണനയിലുമാണ്. IV. ആര്‍ ബി ഐ സ്വീകരിച്ച നടപടികള്‍ വായ്പാ നിര്‍ഗ്ഗമനം അഭിവൃദ്ധിപ്പെടുത്താനുള്ള നടപടികള്‍ 13. എം.എസ്.എം മേഖലയ്ക്കുള്ള വായ്പാ നിര്‍ഗ്ഗമനം മെച്ചപ്പെടുത്തുന്നതിനായി അടുത്ത കാലത്ത് റിസര്‍വ് ബാങ്ക് അനേകം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. എം.എസ്.എം.ഇ കള്‍ക്കുള്ള ഔപചാരിക വായ്പകളുടെ സ്രോതസ് മുഖ്യമായും ബാങ്കുകളാണ്. ബാങ്കുകള്‍ നല്‍കുന്ന അത്തരം വായ്പകള്‍ മുന്‍ഗണനാ മേഖല വായ്പകളായി തരംതിരിക്കപ്പെടാന്‍ അര്‍ഹവുമാണ്. 2019 ആഗസ്റ്റ് മാസത്തില്‍ എന്‍ ബി എഫ് സി കള്‍ വഴി എം.എസ്.എം.ഇ കള്‍ക്ക് വായ്പകള്‍ നല്‍കാന്‍ വേണ്ടി നാം ബാങ്കുകള്‍ക്ക് കൂടുതല്‍ ഉത്തേജനം നല്‍കിയിരുന്നു. തത്ഫലമായി, രജിസ്റ്റര്‍ ചെയ്ത എന്‍ ബി എഫ് സികള്‍ക്ക് (സൂക്ഷ്മ ധനകാര്യ സ്ഥാപനങ്ങളൊഴികെ) സൂക്ഷ്മ, ചെറുകിട സംരംഭങ്ങള്‍ക്കായി നല്‍കാനായി അനുവദിച്ച ബാങ്ക് വായ്പകളില്‍ ഒരാള്‍ക്ക് 20 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ മുന്‍ഗണനാ മേഖല വായ്പകളായി തരം തിരിക്കാന്‍ അര്‍ഹമാണ്. 14. 2019 ജനുവരി 1-ാം തീയതിയിലെ നിലയനുസരിച്ച് തിരിച്ചടവ് മുടക്കം വരുത്തിയതും എന്നാല്‍ സ്റ്റാന്‍ഡേര്‍ഡ് വിഭാഗത്തില്‍ തുടരുന്നതുമായ ജി എസ് ടി രജിസ്‌ട്രേഷനുള്ള എം എസ് എം ഇ കളെ ആസ്തിവര്‍ഗീകരണത്തില്‍ തരം താഴ്ത്താതെ തന്ന ഒറ്റത്തവണ പുന:ക്രമീകരിക്കുന്ന ഒരു പദ്ധതിക്ക് അനുവാദം നല്‍കിയിട്ടുണ്ട്. എം.എസ്.എം.ഇ മേഖല നിയമാനുസാരമാക്കാനുള്ള പ്രക്രിയക്ക് ധനകാര്യ സ്ഥിരതയിന്‍മേല്‍ ഗുണകരമായ ഒരു ഫലമുണ്ടാകുമെന്നതിനാല്‍ ഈ പ്രക്രിയ തുടരുമ്പോള്‍ത്തന്നെ 2020 ജനുവരി 1-ാം തീയതിയിലെ നിലയനുസരിച്ച് സ്റ്റാന്‍ഡേര്‍ഡ് വിഭാഗത്തില്‍ തുടരുകയും, എന്നാല്‍ തിരിച്ചടവ് മുടക്കം വരുത്തുകയും ചെയ്തിരിക്കുന്ന അക്കൗണ്ടുകള്‍ക്കും ഈ ഗുണം ലഭിക്കുംവിധം ഈ പദ്ധതി വ്യാപിപ്പിച്ചിട്ടുണ്ട്. അര്‍ഹമായ വായ്പകളുടെ പുന:സംഘടന 2020 ഡിസംബര്‍ 31 നകം നടപ്പാക്കേണ്ടതാണ്. 2019 ജനുവരി 1-ാം തിയതിയിലെ സര്‍ക്കുലറിലെ വ്യവസ്ഥകള്‍ പ്രകാരം പുന:ക്രമീകരിക്കാന്‍ കഴിയാതിരുന്ന അര്‍ഹരായ എം.എസ്.എം.ഇ കള്‍ക്കും പിന്നീട് ഞെരുക്കത്തിലായിത്തീരുന്ന എം.എസ്.എം.ഇ കള്‍ക്കും പ്രയോജനം ലഭിക്കുംവിധം ഈ നടപടി പദ്ധതിയുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഈ പദ്ധതി പ്രകാരം അര്‍ഹരായ 15 ലക്ഷം അക്കൗണ്ടുകളില്‍ നാളിതുവരെ 6 ലക്ഷം അക്കൗണ്ടുകള്‍ ബാങ്കുകള്‍ പുന:ക്രമീകരിച്ചു കഴിഞ്ഞിട്ടുണ്ട്. ഞങ്ങള്‍ നടത്തിയ പ്രാഥമിക സര്‍വ്വേ സൂചിപ്പിക്കുന്നത്, ഈ പദ്ധതിയെക്കുറിച്ച് എം എസ് എം. ഇ കള്‍ക്കിടയില്‍ അവബോധത്തിന്റെ അഭാവമുണ്ടെന്നത്രെ. 15. എം.എസ്.എം.ഇ കള്‍ക്ക് നല്‍കുന്ന അധിക വായ്പകളെയും, ഒപ്പം വാഹന വായ്പകളെയും ഭവനവായ്പകളും ജനുവരി 31,2020 ന് അവസാനിച്ച രണ്ടാഴ്ചക്കാലം മുതല്‍ ജൂലൈ 31.2020 ന് അവസാനിക്കുന്ന രണ്ടാഴ്ചക്കാലം വരേയ്ക്കും സി ആര്‍ ആര്‍(ക്യാഷ് റിസര്‍വ് റേഷ്യോ)- ല്‍ നിന്നും ഒഴിവാക്കിയിരിക്കുന്നതായി ഞങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 16. 219 ഒക്‌ടോബര്‍ ല്‍ ഒരു ബാഹ്യമാനദണ്ഡ വ്യവസ്ഥയ്ക്ക് ആരംഭം കുറിച്ചതിനെത്തുടര്‍ന്ന് നമ്മുടെ പണനയ പ്രസരണം അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്. ഈ ബാഹ്യമാനദണ്ഡവുമായി സൂക്ഷ്മ,ചെറുകിട സംരംഭങ്ങള്‍ക്ക് നല്‍കുന്ന ഫ്‌ളോട്ടിങ് പലിശ നിരക്കുകളോടുകൂടിയ വായ്പകളെ ബന്ധിപ്പിച്ചിരിക്കുന്നു. പണനയ പ്രസരണം കൂടുതല്‍ ശക്തമാക്കുകയെന്ന ഉദ്ദേശ്യത്തോട 2020 ഏപ്രില്‍ 1 മുതല്‍ക്ക് പലിശ നിരക്കുകളോടു കൂടിയ എല്ലാ വായ്പകളെയും കൂടി ബാഹ്യമാനദണ്ഡവുമായി ബന്ധിപ്പിച്ചിട്ടുണ്ട്. പണം പിരിഞ്ഞുകിട്ടുന്നതിലെ കാലതാമസത്തെ നേരിടല്‍ 17. ഞാന്‍ നേരത്തെ സൂചിപ്പിച്ചതുപോലെ പണം പിരിഞ്ഞു കിട്ടുന്നതിലെ കാല വിളംബം എം എസ് എം ഇ കള്‍ അഭിമുഖീകരിക്കുന്ന നിരന്തരമായ പ്രശ്‌നങ്ങളിലൊന്നാണ്. ഈ പ്രശ്‌നം കൈകാര്യം ചെയ്യുന്നതിനായി 2014-ല്‍ റിസര്‍വ് ബാങ്ക് ട്രേഡ് റിസീവബിള്‍സ് ഡിസ്‌കൗണ്ടിങ് സിസ്റ്റം (ടി ആര്‍ ഇ ഡി എസ്) അവതരിപ്പിക്കുകയുണ്ടായി. ഇത് ഒരു ഇലക്‌ട്രോണിക് വേദിയാണ്. ഉത്പന്നങ്ങള്‍ വാങ്ങിയവരില്‍ നിന്നും (വന്‍കിട കോര്‍പ്പറേറ്റുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍) എം.എസ്.എം ഇ കള്‍ക്ക് പിരിഞ്ഞു കിട്ടാനുള്ള പണം ബഹുവിധ ധനകാര്യ സ്ഥാപനങ്ങള്‍ വഴി ആകര്‍ഷകമായ പലിശ നിരക്കില്‍ അവര്‍ക്ക് ലഭ്യമാക്കുന്നു. ഇത് ലേലത്തില്‍ അധിഷ്ഠിതമായ ഒരു സംവിധാനത്തിലൂടെയാണ് നിര്‍വഹിക്കുന്നത്. ഈ വേദിയില്‍ കൂടുതല്‍ സ്ഥാപനങ്ങളെ അണിനിരത്താന്‍ വേണ്ടി ഈ വേദിയിലൂടെ ബാങ്കുകള്‍ നല്‍കുന്ന വായ്പകളെ 2016 മുതല്‍ക്ക് മുന്‍ഗണനാമേഖല വായ്പകളായി കണക്കാക്കുന്നുണ്ട്. ഇപ്പോള്‍ മൂന്ന് സ്ഥാപനങ്ങളാണ് (റിസീവബിള്‍സ് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യാ ലിമിറ്റഡ് (ആര്‍ എക്‌സ് ഐ എല്‍)എ ടി ആര്‍ ഇ ഡി എസ്, മിന്‍ഡ് സൊല്യൂഷന്‍സ്) റിസര്‍വ് ബാങ്കിന്റെ ലൈസന്‍സോടെ രണ്ടിലേറെ വര്‍ഷങ്ങളായി ഈ വേദിയില്‍ പ്രവര്‍ത്തനം നടത്തുന്നത്. കൂടാതെ, ടി ആര്‍ ഇ ഡി എസ് നായി വേദി നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങള്‍ക്ക് അടുത്തകാലത്ത് റിസര്‍വ് ബാങ്ക് 'ഓണ്‍ ടാപ്' അംഗീകാരം നല്‍കിയിട്ടുമുണ്ട്. അങ്ങനെ, വരും വര്‍ഷങ്ങളില്‍, എം.എസ്.എം.ഇ- കള്‍ക്ക് പിരിഞ്ഞു കിട്ടാനുള്ള പണം ഡിസ്‌കൗണ്ട് ചെയ്തു നല്‍കുന്ന വേദിയില്‍ പുതിയ സ്ഥാപനങ്ങള്‍ രംഗപ്രവേശം ചെയ്യുന്നതോടെ മത്സരം വര്‍ധിക്കുന്ന സ്ഥിതിയുണ്ടാകും ഇതിനായി പൊതുമേഖലയിലും സ്വകാര്യമേഖലയിലുമുള്ള കോര്‍പ്പറേറ്റുകള്‍ ടി ആര്‍ ഇ ഡി എസ് വേദിയില്‍ എത്തുകയും ഈ സമ്പ്രദായത്തെ കൂടുതല്‍ കാര്യക്ഷമമാക്കിത്തീര്‍ക്കുകയും വേണം. 18. വിറ്റുവരവ് 500 കോടിയിലധികമുള്ള എല്ലാ കമ്പനികളും ടി ആര്‍ ഇ ഡി എസ്- മായി രജിസ്റ്റര്‍ ചെയ്തിരിക്കണമെന്നത് 2018 -ല്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാക്കിയിരിക്കുകയാണ്. 2020 ഫെബ്രുവരിയിലെ കണക്കുകള്‍ പ്രകാരം 8211 എം എസ് എം ഇ വില്പനക്കാരെ രജിസ്റ്റര്‍ ചെയ്യിപ്പിച്ചപ്പോള്‍ ഈ വേദിയില്‍ പങ്കെടുത്തത് 1530 ഉപഭോക്താക്കള്‍ മാത്രമായിരുന്നു. അസോച്ചം അതിന്റെ എല്ലാ അംഗങ്ങളെയും ടി ആര്‍ ഇ ഡി എസ് വേദിയില്‍ പങ്കെടുക്കാന്‍ പ്രോത്സാഹിപ്പിക്കണമെന്നും അവര്‍ ഈ വേദിയില്‍ നിന്നും വഴുതിപ്പോകാതെ നോക്കണമെന്നും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. 19. എം.എസ്.എം.ഇ കള്‍ക്ക് ഉല്‍പ്പന്ന വില ലഭിക്കുന്നതിലുള്ള കാലവിളംബം ഒഴിവാക്കുവാനായി ഉല്‍പ്പന്നങ്ങളുടെ ഇന്‍വോയ്‌സ് ,ആപ്പ്-അധിഷ്ഠിതമാക്കുമെന്ന് സര്‍ക്കാര്‍ 2020-21 ലെ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സംവിധാനം ടി ആര്‍ ഇ ഡി എസ് വേദിക്ക് അനുപുരകമായി വര്‍ത്തിക്കുകയും ഉല്‍പ്പന്ന വില ലഭിക്കുന്നതിലെ കാല വിളംബമെന്ന പ്രശ്‌നം ദൂരീകരിക്കുവാന്‍ ഏറെ സഹായകരമാകുകയും ചെയ്യും. V. മുന്നോട്ടുള്ള പാത 20. എം.എസ്.എം.ഇ മേഖല അതിബൃഹത്തായ സാധ്യതകള്‍ ഉള്‍ക്കൊള്ളുന്നതിനാല്‍ എം എസ് എം ഇ കള്‍ക്ക് അവയുടെ നിലവിലുള്ള പ്രശ്‌നങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്യുവാനും പുതിയ മേഖലകളിലേക്ക് കടന്നു ചെല്ലാന്‍ ധൈര്യം നല്‍കുവാനുമായി അവയ്ക്ക് മാര്‍ഗനിര്‍ദ്ദേശവും പിൻതുണയും നല്‍കുന്ന ഒരു കൂട്ടം നയങ്ങളും അവയെ പ്രാപ്തരാക്കുന്ന ഒരു ചട്ടക്കൂടും ഉണ്ടാകേണ്ട ആവശ്യകത വന്നിരിക്കുന്നു. കൂടുതല്‍ വായ്പാലഭ്യത ഉറവ് വരുത്താനും, ഈ മേഖലയുടെ വളര്‍ച്ചയെ പ്രേത്സാഹിപ്പിക്കാനുമായി സര്‍ക്കാരും ആര്‍.ബി.ഐ യും ഒരു പോലെ വളരെയേറെ നടപടികള്‍ സ്വീകിച്ചിട്ടുണ്ടെങ്കില്‍ക്കൂടിയും വ്യക്തിഗത യൂണിറ്റുകളുടെ വലുപ്പക്കുറവും മേഖലയുടെ അനൗപചാരിക പ്രകൃതവും വെല്ലുവിളികളുയര്‍ത്തിക്കൊണ്ടിരിക്കുന്നു. 21. ബാങ്കുകളുടെ പരമ്പരാഗത വായ്പാ വിതരണ സമ്പ്രദായം വായ്പയെടുക്കുന്നവര്‍ സമര്‍പ്പിക്കുന്ന വ്യാപാരസംബന്ധമായ ധനകാര്യ സ്റ്റേറ്റ്‌മെന്റുകളെയും പാര്‍ശ്വസ്ഥ ഈടിനെയും ആശ്രയിച്ചാണിരിക്കുന്നത്. ജിഎസ്ടിഎന്‍, ഇന്‍കം ടാക്‌സ്, ക്രെഡിറ്റ് ബ്യൂറോകള്‍ തുടങ്ങി അനേകം സ്രോതസ്സുകള്‍ മുഖേന വിവരങ്ങള്‍ ശേഖരിക്കാനുള്ള വര്‍ദ്ധിച്ച സൗകര്യം നിലനില്‍ക്കുന്നതിനാല്‍ ഓണ്‍ലൈന്‍ വഴി തക്കതായ പരിശോധന നടത്തിയ ശേഷം എം എസ് എം ഇ വായ്പാ അപേക്ഷകളുടെ മൂല്യനിര്‍ണ്ണയം ത്വരിതഗതിയില്‍ നടത്തുക ഇപ്പോള്‍ സാധ്യമായിത്തീര്‍ന്നിട്ടുണ്ട്. മാത്രവുമല്ല അക്കൗണ്ട് അഗ്രിഗേറ്റര്‍ (എഎ) മാരുടെ സഹായത്തോടെ ധനകാര്യസ്ഥാപനങ്ങള്‍ക്ക് അവരുടെ വായ്പാന്വേഷകരുടെ സാമ്പത്തിക വിവരങ്ങള്‍, തീര്‍ച്ചയായും അവരുടെ അനുമതിയോടെ തന്നെ, ഒരൊറ്റ കേന്ദ്രത്തില്‍ നിന്നു തന്നെ കണ്ടെത്താന്‍ കഴിയും. ഇതിലുപരി ഡിജിറ്റല്‍ ഇടപാട് വിവരങ്ങള്‍, ഇ-കോമേഴ്‌സ് സൈറ്റുകള്‍വഴി കിട്ടുന്ന വിവരങ്ങള്‍ മുതലായവ പോലുള്ള കണ്ടെത്താതിരുന്ന വിവര സ്‌ത്രോതസ്സുകള്‍ ഉപയോഗിച്ച് എം എസ് എം ഇ കളുടെ കടം തിരിച്ചടക്കാനുള്ള പ്രാപ്തി നിര്‍ണയിക്കാന്‍ ഫിന്‍ടെക് കമ്പനികളുടെ ആവിര്‍ഭാവത്തോടെ സാധ്യമായിട്ടുണ്ട്. എം എസ് എം ഇ മേഖലയിലേക്ക് വായ്പകള്‍ വേഗത്തില്‍ ലഭ്യമാക്കാനായി ചില ധനകാര്യസ്ഥാപനങ്ങള്‍ ഫിന്‍ടെക് കമ്പനികളുമായി സഹകരിച്ച് ഇത്തരത്തിലുള്ള ബദല്‍ വിവര സ്‌ത്രോതസ്സുകളുടെ ആനുകൂല്യം പ്രയോജനപ്പെടുത്തിവരുന്നു. ഈ വിധത്തിലുള്ള പുതിയ കംപ്യൂട്ടര്‍ സംവിധാനങ്ങള്‍ വായ്പാ വിതരണത്തിന്റെ വ്യാപ്തി വിപുലമാക്കും. 22. ഡിജിറ്റല്‍ രീതികള്‍ സജീവമായി ഉപയോഗിക്കുന്ന യൂണിറ്റുകള്‍ക്ക് ഈ പുതിയ സംവിധാനങ്ങള്‍ പ്രയോജനകരമാകുമെങ്കിലും പരമ്പരാഗത വായ്പാ വിതരണ രീതികളിലൂടെയാണ് വായ്പകള്‍ ലഭ്യമാകുന്നത്. സാങ്കേതിക വിദ്യയില്‍ കുറഞ്ഞതോതിലൂള്ള മുതല്‍ മുടക്ക് ആവശ്യമുള്ള സൂക്ഷ്മ സംരംഭങ്ങള്‍ സംരംഭകത്വത്തിന്റെ പ്രാരംഭദശയായി വര്‍ത്തിക്കുമ്പോള്‍, ചെറുകിട,ഇടത്തരം സംരംഭങ്ങളിലേക്ക് പടിപടിയായി ഉയരുന്ന യൂണിറ്റുകള്‍ക്ക് അവരുടെ സാങ്കേതിക വിദ്യാശേഷി വര്‍ദ്ധിപ്പിക്കേണ്ടതായും സുസ്ഥിരമായ വളര്‍ച്ചയ്ക്കായി മറ്റുള്ള യൂണിറ്റുകളോട് കിടപിടിക്കാനായി പുതിയ വിപണികള്‍ കണ്ടെത്തേണ്ടതായും വരും. പുതുതായി ഉയര്‍ന്നു വരുന്ന അവസരങ്ങള്‍ എത്തിപ്പിടിക്കാനായി എം എസ് എം ഇ മേഖലയ്ക്ക് സൗകര്യമൊരുക്കാന്‍ പര്യാപ്തമായ ഒരു പരിസ്ഥിതി സൃഷ്ടിക്കാന്‍ അടുത്തകാലത്ത് രൂപപ്പെടുത്തിയ നയങ്ങള്‍ സഹായകരമാകും. വായ്പകള്‍ ലഭ്യമാക്കാന്‍ വിപുലമായ സൗകര്യങ്ങള്‍ ഉറപ്പാക്കുമ്പോള്‍ ഒരു നിയന്താവ് എന്ന നിലയ്ക്ക് ആര്‍ബിഐ സാമ്പത്തിക സുസ്ഥിരതയെ സംരക്ഷിക്കാന്‍ ബാധ്യസ്ഥമാണ്. ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളുമാകട്ടെ വിവേകപൂര്‍വമായ വായ്പാവിതരണം നിര്‍വഹിക്കുകയും വേണം. 23. കൂടാതെ റെഗുലേറ്ററി സാന്ഡ് ബോക്‌സിന്‍ കീഴില്‍ ആര്‍ ബി ഐ വിവിധ ദളങ്ങള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. അത്തരത്തിലുള്ള ആദ്യത്തെ ദളം 2019 നവംബറിലാണ് ആരംഭിച്ചത്. ഇത്‌വരെ തീരെ കടന്നു ചെന്നിട്ടില്ലാത്തതോ അല്ലെങ്കില്‍ വേണ്ട വിധത്തില്‍ കടന്നു ചെന്നിട്ടില്ലാത്തതോ ആയ മേഖലകള്‍ക്കായി പുതിയ പണമിടപാട് സേവനങ്ങള്‍ക്ക് രൂപകല്പന ചെയ്യാനും അവ പരീക്ഷിക്കാനുമായി ഡിജിറ്റല്‍ പണമിടപാടുകളുടെ രംഗത്ത് പുത്തന്‍ രീതികളെ പ്രേത്സാഹിപ്പിക്കുന്ന 'ചില്ലറ ഇടപാടുകള്‍' എന്ന പ്രമേയവുമായാണ് ഈ ദളം ആരംഭിച്ചത്. കാല ക്രമേണ വായ്പാ വിതരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ദളങ്ങള്‍ക്കായി ഒരു നിയന്ത്രണാധികാരമുള്ള സാന്‍ഡ്‌ബോക്‌സ് പ്രവര്‍ത്തിപ്പിക്കാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നുണ്ട്. എം എസ് എം ഇ വായ്പാ വിതരണരംഗത്ത് പുതിയ രീതികള്‍ കണ്ടെത്താന്‍ ഇത് പ്രോത്സാഹനമേകും. സൂക്ഷ്മ-ചെറുകിട സംരംഭങ്ങള്‍ക്ക് വായ്പ ലഭ്യമാക്കുന്നതിന് തടസ്സമായി നില്‍ക്കുന്ന വിവരശേഖരണ അസമത്വം പരിഹരിക്കുകയെന്നതാണ് പബ്ലിക് ക്രെഡിറ്റ് രജ്‌സ്ട്രി (പിസിആര്‍)യുടെ അടിസ്ഥാനപരമായ ചുമതല. വായ്പാന്വേഷകരെ സംബന്ധിക്കുന്ന അവശ്യവിവരങ്ങള്‍ സൂക്ഷിക്കുന്ന ഒരു വിവരസങ്കേതം എന്ന നിലയ്ക്കാണ് പിസിആര്‍-ന് രൂപം നല്‍കിയിരിക്കുന്നത്. ഈ മേഖലയിലെ വായ്പാവിതരണത്തിലുള്ള വിടവ് കുറയ്ക്കുന്നതില്‍ രജിസ്ട്രി സുപ്രധാനമായ പങ്ക് വഹിക്കും. 24. കയറ്റുമതി രംഗത്ത് എം എസ് എം ഇ മേഖല സവിശേഷമായ സംഭാവന നല്‍കുന്നുണ്ട് എന്ന വസ്തുത പരിഗണിക്കുമ്പോള്‍ മറ്റുള്ളവരുമായി കിടപിടിക്കുന്നവയാക്കി അവയെ നിലനിര്‍ത്താന്‍ അവയെ ഗ്ലോബല്‍ വാല്യം ചെയിനു (ജിവിസി)കളുമായി സമന്വയിപ്പിക്കേണ്ടത് അനിവാര്യമാണ്. കാരണം സാങ്കേതിക വിദ്യാപരമായും ഡിജിറ്റലായും ശക്തിപ്രാപിക്കാന്‍ ഇവ അനുപമമായ അവസരം നല്‍കും. ജിവിസിയുടെ ഭാഗമാകുന്നത് ആഗോള വിപണിയില്‍ കൂടുതല്‍ സ്വീകാര്യതയുള്ള ഗുണനിലവാരമുള്ള ചരക്കുകള്‍ ഉത്പാദിപ്പിക്കാനും സേവനങ്ങള്‍ നല്‍കാനും സഹായകരമാകും. ജിവിസിയുമായി കൈകോര്‍ക്കുന്നതില്‍ ഈ മേഖലയ്ക്ക് അഭിമുഖീകരിക്കേണ്ട വെല്ലുവിളികള്‍ വിവരങ്ങളുടെയും, വിപണികളെക്കുറിച്ചും ഗുണനിലവാരങ്ങളെക്കുറിച്ചുമുള്ള അറിവിന്റേയും അഭാവമാണ്. ഈ വിഷയത്തില്‍, ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങള്‍ക്കും സഹകരണത്തിനായി കൂടുതല്‍ വലിയ പങ്ക് നിര്‍വഹിക്കേണ്ടതുള്ളതായി ഞാന്‍ കാണുകയാണ്. 25. അതിവേഗത്തില്‍ പരിവര്‍ത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന ബിസിനസ് പരിസ്ഥിതിയ്ക്കനുസരണമായി ഏറ്റവും മികച്ച ബിസിനസ് രീതികള്‍ സ്വീകരിക്കുന്നതില്‍ എം എസ് എം ഇ കളെ സഹായിക്കുംവിധം അസോച്ചം പോലുള്ള വ്യവസായ കൂട്ടായ്മ അവരുടെ പങ്ക് വിസ്തൃതമാക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്ന കാര്യം ആവര്‍ത്തിച്ചുകൊണ്ട് ഞാന്‍ ഉപസംഹരിച്ചു കൊള്ളട്ടെ. അസോച്ചമിന്റെ ശതാബ്ദി വര്‍ഷത്തില്‍ ഈ ഉന്നതതല സമ്മേളത്തിന് ഞാന്‍ സര്‍വ വിജയങ്ങളും നേരുന്നു. നിങ്ങള്‍ക്ക് നന്ദി. |
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: