കള്ളനോട്ടുകളുടെ കണ്ടെത്തെലും കൈവശപ്പെടുത്തലും പ്രാമാണിക സർക്കുലർ
RBI/2017-18/26 ജൂലൈ 20, 2017 എല്ലാ ബാങ്കുകളുടേയും മാനേജിംഗ് പ്രീയപ്പെട്ട സർ/മാഡം, കള്ളനോട്ടുകളുടെ കണ്ടെത്തെലും കൈവശപ്പെടുത്തലും പ്രാമാണിക സർക്കുലർ കള്ളനോട്ടുകൾ കണ്ടെത്തുന്നതും കൈവശപ്പെടുത്തുന്നതും സംബന്ധിച്ച 2016 ജൂലൈ 20-ലെ പ്രാമാണിക സർക്കുലർ DCM (FNVD) G-6/16-01-05/2016-17 കാണുക. ഇതേവരെ പുറപ്പെടുവിച്ചിട്ടുള്ള നിർദ്ദേശങ്ങൾ ചേർത്ത് നവീകരിച്ച പ്രാമാണിക സർക്കുലർ ആർ.ബി.ഐ.യുടെ വെബ്‌സൈറ്റായ www.rbi.org.in യിൽ കൊടുത്തിട്ടുണ്ട്. ഈ സർക്കുലർ പുറപ്പെടുവിക്കുന്ന തീയതിവരെയുള്ള മേൽകാണിച്ച വിഷയത്തിൽ പുറപ്പെടുവിച്ച സർക്കുലറുകളിലടങ്ങിയിട്ടുള്ള എല്ലാ നിർദ്ദേശങ്ങളുടെയും സമാഹാരമാണ് ഈ പ്രാമാണിക സർക്കുലർ.. വിശ്വാസപൂർവ്വം (പി. വിജയകുമാർ) റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കള്ളനോട്ടുകളുടെ കണ്ടെത്തലും കൈവശപ്പെടുത്തലും ഖണ്ഡിക.1. കള്ളനോട്ടുകൾ പിടിച്ചെടുക്കാനുള്ള അധികാരം കള്ളനോട്ടുകൾ 1. എല്ലാ ബാങ്കുകൾക്കും, 2. എല്ലാ ട്രഷറികൾക്കും സബ് ട്രഷറികൾക്കും, 3. റിസർവ്വ് ബാങ്കിന്റെ എല്ലാ ഇഷ്യൂ ഓഫീസുകൾക്കും കള്ളനോട്ടുകൾ പിടിച്ചെടുക്കാം. ഖണ്ഡിക.2. കള്ളനോട്ടുകൾ കണ്ടെത്തൽ കൗണ്ടറിൽ സമർപ്പിക്കപ്പെടുന്നതും, ബാങ്ക് ഓഫീസുകളിൽ ലഭിക്കുന്നതും മൊത്ത മായി കറൻസി ചെസ്റ്റുകളിൽ കിട്ടുന്നതുമായ ബാങ്ക് നോട്ടുകൾ എല്ലാം, സാധുതയ്ക്കുവേണ്ടി യന്ത്രങ്ങളുപയോഗിച്ച് പരിശോധിക്കേണ്ടതാണ്. കൗണ്ടറിലോ, ബാങ്ക് ഓഫീസിലോ, കറൻസി ചെസ്റ്റിലോ, കണ്ടെത്തുന്ന കള്ളനോട്ടുകൾ ഇടപാടുകാരന്റെ അക്കൗണ്ടിൽ വരവുവച്ചു കൊടുക്കാൻ പാടില്ല. ഒരു കാരണവശാലും ബാങ്ക് ശാഖകൾ/ട്രഷറികൾ കള്ളനോട്ടുകൾ സമർപ്പിച്ച ആളിന് അവ തിരിച്ചു കൊടുക്കുകയോ നശിപ്പിക്കുകയോ ചെയ്യാൻ പാടില്ല. ബാങ്കുകൾ കണ്ടെത്തിയ കള്ളനോട്ടുകൾ പിടിച്ചെടുക്കാൻ പരാജയപ്പെട്ടാൽ, ആ ബാങ്ക്, കള്ളനോട്ടുകൾ പ്രചരിപ്പിക്കാൻ മനഃപൂർവ്വം ഉൾപ്പെട്ടു എന്ന് കണക്കാക്കുകയും, അതിന് പിഴയടക്കേണ്ടതായും ചെയ്യും. ഖണ്ഡിക.3. കള്ളനോട്ടുകൾ കൈവശപ്പെടുത്തൽ കള്ളനോട്ടുകളെന്ന് ഉറപ്പിച്ച നോട്ടുകളെ ''കള്ളനോട്ട്'' (Counterfiet Note) എന്ന് മുദ്രയടിച്ച് നിശ്ചിത ഫോറത്തിൽ (അനുബന്ധം - I) രേഖപ്പെടുത്തി പിടിച്ചെടുക്കേണ്ടതാണ്. അപ്രകാരം പിടിച്ചെടുത്ത ഓരോ നോട്ടും ഒരു പ്രത്യേക രജിസ്റ്ററിൽ ഒപ്പോടുകൂടി രേഖപ്പെടുത്തേണ്ടതാണ്. ഖണ്ഡിക.4. നോട്ട് സമർപ്പിച്ച ആളിന് നൽകേണ്ട രസീത് ഒരു ബാങ്ക് ശാഖയിലോ, ബാങ്ക് ഓഫീസിലോ, കറൻസി ചെസ്റ്റിലോ, ട്രഷറിയിലോ, സമർപ്പിക്കപ്പെട്ട ബാങ്ക് നോട്ട് വ്യാജനാണെന്ന് തിരിച്ചറിയുമ്പോൾ അതിനെ മുകളിൽ രണ്ടാം ഖണ്ഡികയിൽ പറഞ്ഞിരിക്കുന്നതുപോലെ മുദ്ര പതിച്ചതിനുശേഷം, അതു തന്നയാളിന് നിശ്ചിത ഫോറത്തിൽ (അനുബന്ധം - II) ഒരു രസീത് നൽകേണ്ടതാണ്. ഈ രസീത് തുടർച്ചയായ നമ്പർ ഉള്ളതും, നോട്ടുതന്നയാളും ക്യാഷ്യറും ഒപ്പുവച്ചിട്ടുള്ളതുമായിരിക്കണം. പൊതുജനങ്ങളുടെ അറിവിലേക്കായി, ഇക്കാര്യം കാണിക്കുന്ന ഒരു നോട്ടീസ് ഓഫീസുകളിലും ശാഖകളിലും പ്രാധാന്യത്തോടെ പ്രദർശിപ്പിക്കണം. തന്നയാൾ ഒപ്പ് വെയ്ക്കാൻ വിസമ്മതിച്ചാൽപോലും രസീത് നൽകണം. ഖണ്ഡിക.5. കള്ളനോട്ടുകൾ കണ്ടെത്തുന്നതും-പോലീസിലും മറ്റിടങ്ങളിലും റിപ്പോർട്ട് കൊടുക്കുന്നതും കള്ളനോട്ടുകൾ കണ്ടുപിടിക്കപ്പെടുന്ന സംഭവം പോലീസിനെ അറിയിക്കുമ്പോൾ താഴെപ്പറയുന്ന നടപടിക്രമം പാലിക്കണം. ഒരൊറ്റ ഇടപാടിൽ നാലു നോട്ടുകൾ വരെ കണ്ടുപിടിക്കപ്പെടുന്ന അവസരത്തിൽ നിശ്ചിത ഫോറത്തിൽ (അനുബന്ധം - III) ഒരു ഏകീകൃത റിപ്പോർട്ട് ഉത്തരവാദപ്പെട്ട ബാങ്ക് ഓഫീസർ പോലീസധികാരികൾക്കോ ഉത്തവാദപ്പെട്ട പോലീസ് സ്റ്റേഷനിലോ, മാസാവസാനം, വ്യാജനോട്ടുകളോടൊപ്പം അയക്കണം. ഒരൊറ്റ ഇടപാടിൽ അഞ്ചോ അതിൽ കൂടുതലോ നോട്ടുകൾ കണ്ടുപിടിക്കപ്പെട്ടാൽ, വ്യാജ നോട്ടുകൾ ബാങ്കിലെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥൻ, നിശ്ചിത രൂപത്തിലുള്ള ഫോറത്തിൽ (അനുബന്ധം - IV) FIR ഫയൽ ചെയ്ത് അന്വേഷണം തുടങ്ങാൻ വേണ്ടി ലോക്കൽ പോലീസ് സ്റ്റേഷനിലേക്കോ, ഉത്തരവാദപ്പെട്ട പോലീസ് സ്റ്റേഷനിലേക്കോ, അയക്കണം. പ്രതിമാസ ഏകീകൃത റിപ്പോർട്ടിന്റെ/FIR ന്റെ ഒരു കോപ്പി ബാങ്കിന്റെ ഹെഡ് ഓഫീസിലുള്ള വ്യാജനോട്ട് വിജിലൻസ് സെല്ലിലേക്ക് (ബാങ്കുകളുടെ കാര്യത്തിൽ മാത്രം) അയക്കണം. ട്രഷറികളുടെ കാര്യത്തിൽ, റിപ്പോർട്ട് റിസർവ് ബാങ്കിന്റെ പ്രസക്ത ഇഷ്യൂ ഓഫീസിലേക്കാണ് അയക്കേണ്ടത്. ഏകീകൃത പ്രതിമാസ റിപ്പോർട്ട്/FIR എന്നിവയ്‌ക്കൊപ്പം, പോലീസധികാരികൾക്ക് അയച്ച നോട്ടുകൾക്കുള്ള രസീത് വാങ്ങണം. കള്ളനോട്ടുകൾ, ഇൻഷ്വർ ചെയ്ത തപാലിലാണ് അയക്കുന്നതെങ്കിൽ പോലീസിനു അതു കിട്ടിയതായുള്ള രസീത് തീർച്ചയായും വാങ്ങി രേഖകളിൽ സൂക്ഷിക്കണം. പോലീസധികാരികളിൽ നിന്നും രസീതു കിട്ടാൻ ശരിയായ, തുടരെയുള്ള പരിശ്രമം ആവശ്യമാണ്. പോലീസിന്റെ ഭാഗത്തുനിന്നുള്ള അനാസ്ഥ കാരണം ഇക്കാര്യങ്ങളിൽ ശാഖകൾക്കോ, ഓഫീസുകൾക്കോ, പ്രതിമാസ ഏകീകൃത റിപ്പോർട്ടുകളോ FIR കളോ സ്വീകരിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്നുവെങ്കിൽ കാര്യം വ്യാജ ബാങ്ക് നോട്ടുകളെപ്പറ്റി അന്വേഷണം നടത്താൻ നിയോഗിക്കപ്പെട്ടിട്ടുള്ള പോലീസ് അധികാരികളുടെ ഉത്തരവാദപ്പെട്ട ഓഫീസറുമായി ചർച്ച ചെയ്ത് പരിഹരിക്കണം. ഉത്തരവാദപ്പെട്ട പോലീസ് സ്റ്റേഷനുകളുടെ ലിസ്റ്റ് റിസർവ്വ് ബാങ്കിന്റെ ബന്ധപ്പെട്ട മേഖലാ ഓഫീസുകളിൽ നിന്നും വാങ്ങേണ്ടതാണ്. കള്ളനോട്ടുകളുടെ പ്രചാരം പ്രോത്സാഹിപ്പിക്കുന്ന ആളുകളെ തിരിച്ചറിയുന്നത് എളുപ്പമാക്കാൻവേണ്ടി ബാങ്കിംഗ് ഹാളും മറ്റു ഏരിയാകളും കൗണ്ടറുകളും സിസി ടിവിയുടെ നിരീക്ഷണത്തിനും റിക്കാർഡിംഗിനും കീഴിൽ വരുത്തുകയും, റിക്കാർഡിംഗ് സൂക്ഷിക്കുകയും വേണം. കണ്ടെത്തലുകളുടെ ക്രമവും പ്രവണതകളും ബാങ്കുകൾ നിരീക്ഷിക്കുകയും സംശയാസ്പദമായ ക്രമങ്ങളും പ്രവണതകളും ആർ.ബി.ഐ./പോലീസധികാരികളെ ഉടനെ അറിയിക്കുകയും വേണം. കള്ളനോട്ടുകൾ കണ്ടെത്തുന്നതിലും, അത് പോലീസിനു റിപ്പോർട്ട് ചെയ്യുന്നതിലും, ബാങ്കുകൾ കൈവരിക്കുന്ന പുരോഗതിയും നേരിടുന്ന പ്രശ്‌നങ്ങളും സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി, (SLBC), കറൻസി മാനേജ്‌മെന്റിന്റെ മാനേജ്‌മെന്റ് സമിതി (SCCM), സംസ്ഥാനതല സുരക്ഷാ സമിതി (SLSC), തുടങ്ങിയ സംസ്ഥാനതല സമിതികളുടെ യോഗങ്ങളിൽ നിരന്തരം ചർച്ച ചെയ്യേണ്ടതാണ്. വ്യാജ ഇന്ത്യൻ നോട്ടുകൾ കണ്ടെത്തിയ വിവരങ്ങൾ, ബാങ്കുകളും, ട്രഷറികളും, താഴെ 10-ാം ഖണ്ഡികയിൽ സൂചിപ്പിച്ചിരിക്കുന്നതുപോലെ, റിസർവ്ബാങ്കിന് അയക്കുന്ന പ്രതിമാസ റിപ്പോർട്ടിൽ ഉൾപ്പെടുത്തണം. വ്യാജ നോട്ടു നിർമ്മാണത്തെപ്പറ്റി ഇന്ത്യൻ പീനൽ കോഡിൽ നൽകിയിട്ടുള്ള നിർവചനത്തിൽ, വിദേശ ഗവൺമെന്റ് അധികാരികൾ പുറപ്പെടുവിച്ചിട്ടുള്ള കറൻസി നോട്ടുകളും ഉൾപ്പെടുന്നു. പോലീസിൽ നിന്നോ, ഗവൺമെന്റു ഏജൻസികളിൽ നിന്നോ, സംശയമുള്ള വിദേശ കറൻസിനോട്ടുകൾ അഭിപ്രായമാരാഞ്ഞ് ലഭിക്കുമ്പോൾ, അവയെ, മുൻകൂട്ടിയുള്ള ചർച്ചയ്ക്കുശേഷം സി.ബി.ഐ.യുടെ ന്യൂഡൽഹിയിലെ ഇന്റർപോൾ വിഭാഗത്തിലേക്ക് അയക്കാൻ പറയണം. 1967-ലെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) ആക്ടിൻ (UAPA) കീഴിൽ ഗവൺമെന്റ് ഓഫ് ഇന്ത്യ ഇൻവെസ്റ്റിഗേഷൻ ഓഫ് ഹൈ ക്വാളിറ്റി കൗണ്ടർ ഫീറ്റ് ഇന്ത്യൻ കറൻസി ഒഫൻസസ് റൂൾസ് 2013 എഴുതിയുണ്ടാക്കിയിട്ടുണ്ട്. ഈ ആക്ടിന്റെ മൂന്നാം ഷെഡ്യൂളിൽ ഹൈക്വാളിറ്റി കൗണ്ടർഫീറ്റ് ഇൻഡ്യൻ കറൻസിയുടെ നിർവചനം നൽകിയിട്ടുണ്ട്. ഹൈക്വാളിറ്റി കൗണ്ടർഫീറ്റ് ഇന്ത്യൻ നോട്ടുകളുടെ നിർമ്മാണം, കടത്തൽ, വിതരണം എന്നീ പ്രവൃത്തികളെ UAPA 1968-ന്റെ പരിധിയിൽ പെടുത്തിയിട്ടുണ്ട്. ഖണ്ഡിക.6. കൗണ്ടറികളിലൂടെയുള്ള ബാങ്ക് നോട്ടുകളുടെ വിതരണം, എ.ടി.എം. കളിൽ നിറയ്ക്കൽ, റിസർവ് ബാങ്കിന്റെ ഇഷ്യൂ ഓഫീസുകളിലേക്ക് അടയ്ക്കൽ എന്നിവയ്ക്കുമുമ്പ് നടത്തേണ്ട പരിശോധന. ബാങ്കുകൾ, 100 രൂപയ്ക്കു മുകളിലുള്ള കറൻസി നോട്ടുകൾ അവയുടെ സാധുത യന്ത്രസഹായത്താൽ പരിശോധിച്ചതിനുശേഷം മാത്രമേ പുനർവിതരണം ചെയ്യാവൂ. ഇതുറപ്പുവരുത്താനായി ബാങ്കുകൾ അവയുടെ ക്യാഷ് മാനേജ്‌മെന്റ് പ്രക്രിയ പുനഃക്രമീകരിക്കണം. ഇപ്പറഞ്ഞ നിർദ്ദേശം, എല്ലാ ബാങ്കു ശാഖകൾക്കും അവയുടെ പണവരവിന്റെ തോത് പരിഗണിക്കാതെതന്നെ, ബാധകമായിരിക്കും. ഇപ്രകാരം ചെയ്യാതിരുന്നാൽ അതിനെ റിസർവ് ബാങ്കിന്റെ 2009 നവംബർ 19-ലെ 3158/09.39.00 (Policy) 2009-10 എന്ന നിർദ്ദേശത്തിന്റെ ലംഘനമായി കണക്കാക്കുന്നതാണ്. എ.ടി.എം. - കളിൽകൂടി കളളനോട്ടുകൾ ലഭിക്കുന്നു എന്ന പരാതികൾ ഒഴിവാക്കുന്നതിനുവേണ്ടിയും, വ്യാജനോട്ടുകളുടെ പ്രചരണം തടയുന്നതിനുവേണ്ടിയും എ.ടി.എം.കൾ നിറയ്ക്കുന്നതിനുമുമ്പ് വേണ്ടത്ര ശ്രദ്ധയും പരിശോധനകളും നടത്തേണ്ടത് അനിവാര്യമാണ്. എ.ടി.എം.കളിൽ കൂടിയുള്ള കള്ളനോട്ട് വിതരണം, ബാങ്കുകൾ കള്ളനോട്ടുകൾ പ്രചരിപ്പിക്കുന്നതിനായുള്ള ശ്രമമെന്ന് കരുതുന്നതാണ്. ചെസ്റ്റിലേക്കുള്ള പണമടയ്ക്കലിൽ വ്യാജനോട്ടുകൾ കണ്ടെടുക്കപ്പെട്ടാലും, ആ ചെസ്റ്റുശാഖകൾ കള്ളനോട്ടുകൾ പ്രചരിപ്പിക്കുന്നതിൽ മനഃപൂർവ്വം ഉൾപ്പെടുകയാണെന്ന് കണക്കാക്കുകയും, പോലീസധികാരികളുടെ പ്രത്യേക അന്വേഷണത്തിനും, ആ ചെസ്റ്റിന്റെ പ്രവർത്തനം താല്കാലികമായി നിർത്തിവയ്ക്കലിനും അത് കാരണമാവുകയും ചെയ്യും. കള്ളനോട്ടുകളുടെ സാങ്കല്പിക (notional) മൂല്യത്തിന്റെ 100% പിഴയായും കൂടാതെ അപ്രകാരം നഷ്ടം വന്ന തുകയുടെ ഈടാക്കലും, താഴെപ്പറയുന്ന സാഹചര്യങ്ങളിൽ ചുമത്തുന്നതായിരിക്കും.
ഖണ്ഡിക.7. നോഡൽ ബാങ്ക് ഓഫീസറെ നിയോഗിക്കുന്നതു സംബന്ധമായി ഓരോ ബാങ്കും, ജില്ലാടിസ്ഥാനത്തിൽ ഒരു നോഡൽ ഓഫീസറെ നിയോഗിക്കുകയും അക്കാര്യം ആർ.ബി.ഐ. യുടെ അതാത് മേഖലാ ഓഫീസുകളേയും, പോലീസധികാരികളേയും അറിയിക്കുകയും വേണം. 5-ാം ഖണ്ഡികയിൽ പറഞ്ഞിരിക്കുന്നതുപോലെ വ്യാജനോട്ടുകളുടെ കണ്ടുപിടിത്തങ്ങളുടെ എല്ലാ കേസുകളും ഈ നോഡൽ ബാങ്ക് ഓഫീസറിലൂടെ വേണം റിപ്പോർട്ടു ചെയ്യാൻ. വ്യാജനോട്ടുകൾ കണ്ടുപിടിക്കപ്പെട്ട എല്ലാ സംഭവങ്ങളുടെയും ഒരു ബന്ധപ്പെടൽ കേന്ദ്രമായും ഈ നോഡൽ ബാങ്ക് ഓഫീസർ പ്രവർത്തിക്കേണ്ടതാണ്. ഖണ്ഡിക.8. ബാങ്കിന്റെ ഹെഡ് ഓഫീസിൽ വ്യാജനോട്ടുകളുടെ വിജിലൻസ് സെൽ സ്ഥാപിക്കുന്നതിനെ സംബന്ധിച്ച്. താഴെപ്പറയുന്ന ചുമതലകൾ നിർവഹിക്കുന്നതിനുവേണ്ടി ഓരോ ബാങ്കും അതിന്റെ ഹെഡ് ഓഫീസിൽ ഒരു വ്യാജനോട്ട് വിജിലൻസ് സെൽ സ്ഥാപിക്കേണ്ടതാണ്. i. വ്യാജനോട്ടുകളെ സംബന്ധിച്ച് റിസർവ് ബാങ്ക് പുറപ്പെടുവിച്ചിട്ടുള്ള നിർദ്ദേശങ്ങൾ ബാങ്ക് ശാഖകളെ അറിയിക്കുക, ഈ നിർദ്ദേശങ്ങൾ പാലിക്കപ്പെടു ന്നുണ്ടോ എന്ന് നിരീക്ഷിക്കുക, വ്യാജ നോട്ടുകൾ കണ്ടുപിടിക്കപ്പെടുമ്പോൾ വിവരങ്ങൾ രേഖപ്പെടുത്തുക, അവ നിലവിലുള്ള നിർദ്ദേശങ്ങളനുസരിച്ച്, റിസർവ് ബാങ്ക്, FIU-IND, ദേശീയ ക്രൈം റിക്കാർഡ്‌സ് ബ്യൂറോ എന്നിവയ്ക്ക് സമർപ്പിക്കുക. കേസുകൾ പോലീസ് അധികാരികളുമായിട്ടും നിയുക്ത നോഡൽ ബാങ്ക് ഓഫീസർമാരുമായിട്ടും തുടരെ അന്വേഷിക്കുക എന്നിവ. ii. ഇപ്രകാരം ശേഖരിച്ച വിവരങ്ങൾ ബാങ്ക് CVO യുമായി പങ്കുവയ്ക്കുക. കൗണ്ടറുകളിൽ സ്വീകരിക്കപ്പെട്ടതും കൊടുത്തതുമായ വ്യാജ നോട്ടുകൾ സംബന്ധമായ എല്ലാ കേസുകളും അദ്ദേഹത്തിന്/അവർക്ക് റിപ്പോർട്ടു ചെയ്യുക. iii. കുറവുകൾ/ന്യൂനതകളുള്ളവ/വ്യാജൻ തുടങ്ങിയ നോട്ടുകൾ കാണപ്പെട്ട കറൻസി ചെസ്റ്റുകൾ മുന്നറിയിപ്പില്ലാതെ ഇടവിട്ടിടവിട്ട് പരിശോധിക്കുക. iv. വേണ്ടത്ര പരിമാണത്തിലുള്ള നോട്ടുകൾ തരംതിരിക്കുന്ന മെഷീനുകൾ എല്ലാ കറൻസി ചെസ്റ്റിലും, ബാങ്ക് ഓഫീസിലും പ്രവർത്തിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക. വ്യാജ നോട്ടുകൾ കണ്ടുപിടിക്കുന്നുണ്ടോ എന്നും അതു സംബന്ധമായ രേഖകൾ സൂക്ഷിക്കുന്നുണ്ടോ എന്നും നിരീക്ഷിക്കുക. യഥാവിധി തരംതിരിച്ചതും, മെഷീൻ പരിശോധിച്ചതുമായ നോട്ടുകളാണ് എടിഎമ്മുകളിൽ നിറയ്ക്കുന്നതെന്നും, കൗണ്ടറുകളിലൂടെ വിതരണം ചെയ്യുന്നതെന്നും ഉറപ്പു വരുത്തുക. നോട്ടുകൾ തരംതിരിക്കുമ്പോഴും, ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുമ്പോഴും മുന്നറിയിപ്പില്ലാത്ത പരിശോധനയുൾപ്പെടെ, വേണ്ടത്ര സുരക്ഷ ഏർപ്പെടുത്തുക. വ്യാജനോട്ട് വിജിലൻസ് സെൽ (FNV Cell) മുകളിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ഉൾപ്പെടുത്തി ഒരു റിപ്പോർട്ട് ത്രൈമാസികാടിസ്ഥാനത്തിൽ, ചീഫ് ജനറൽ മാനേജർ, റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ, കറൻസി മാനേജുമെന്റ് വിഭാഗം, അമർ ബിൽഡിംഗ്, നാലാം നില, സർ പി.എം.റോഡ്, ഫോർട്ട്, മുംബൈ-400 001 എന്ന പേർക്കും, റിസർവ്വ് ബാങ്കിന്റെ ഏതു മേഖലാ ഓഫീസിന്റെ കീഴിൽ പ്രവർത്തിക്കുന്ന FNV യാണോ ആ മേഖലാ ഓഫീസിലേക്കും (mail), ത്രൈമാസികം അവസാനിച്ച് രണ്ടാഴ്ചയ്ക്കുമുമ്പ് സമർപ്പിക്കേണ്ടതാണ്. ഇപ്പറഞ്ഞ റിപ്പോർട്ട് മെയിലായി അയച്ചാൽ മതി. പേപ്പർ കോപ്പി വേണ്ട. വ്യാജനോട്ട് വിജിലൻസ് സെല്ലുകളുടെ അഡ്രസ്സ് പുതുക്കി സൂക്ഷിക്കാനായി ബാങ്കുകൾ നിശ്ചിത ഫോർമാറ്റിൽ (അനുബന്ധം V), അഡ്രസ്സും മറ്റു വിവരങ്ങളും ഓരോ വർഷവും ജൂലൈ ഒന്നാം തീയതി മെയിലിൽ അയക്കണം. പേപ്പർ കോപ്പി അയക്കേണ്ടതില്ല. ഖണ്ഡിക.9. അൾട്രാ- വൈലറ്റ് ലാമ്പും മറ്റു അടിസ്ഥാന സൗകര്യങ്ങളും വ്യാജനോട്ടുകൾ കണ്ടുപിടിക്കുന്നത് എളുപ്പമാക്കാൻ സഹായിക്കുന്ന അൾട്രാ വൈലറ്റ് ലാമ്പുകൾ, മറ്റു അനുയോജ്യമായ ബാങ്ക് നോട്ട് തരംതിരിവ് യന്ത്രങ്ങൾ, കള്ളനോട്ട് കണ്ടുപിടിക്കുന്ന യന്ത്രങ്ങൾ എന്നിവ എല്ലാ ബാങ്ക് ശാഖകളിലും തിരഞ്ഞെടുക്കപ്പെട്ട ബാങ്ക് ഓഫീസുകളിലും സ്ഥാപിച്ച് സജ്ജമാക്കണം. ഇതിനുപുറമേ എല്ലാ കറൻസി ചെസ്റ്റു ശാഖകളും പരിശോധനയ്ക്കും തരംതിരിവിനുമുള്ള പരമാവധി ത്രാണിയുള്ള യന്ത്രങ്ങൾ കൊണ്ട് സജ്ജമാക്കണം. ഈ മെഷിനുകൾ 2010 മേയ് മാസത്തിൽ റിസർവ്വ് ബാങ്ക് നിർദ്ദേശിച്ച ''നോട്ട് ആതന്റിക്കേഷൻ ആന്റ് ഫിറ്റ്‌നസ്സ് സോർട്ടിങ്ങ് പാരാമീറ്റേർസ്'' ലെ നിർദ്ദേശങ്ങൾക്ക് അനുയോജ്യമായവയായിരിക്കണം. കണ്ടു പിടിക്കപ്പെടുന്ന കള്ളനോട്ടുകളുടെ വിവരങ്ങളുൾപ്പെടെ നോട്ട് തരംതിരിവു മെഷീനുകളുപയോഗിച്ച് തരം തിരിക്കുന്ന നോട്ടുകളെ സംബന്ധിച്ചുള്ള ഒരു ദൈനംദിന രേഖ ബാങ്കുകൾ സൂക്ഷിക്കണം. പൊതുജനങ്ങളുടെ ഉപയോഗത്തിനായി കൗണ്ടറിൽ ഒരു നോട്ടെണ്ണൽ മെഷീൻ (ദ്വിമുഖ ദർശനസൗകര്യമുള്ള) സ്ഥാപിക്കുന്ന കാര്യം ബാങ്കുകൾ പരിഗണിക്കണം. എല്ലാ ബാങ്കുശാഖകളും മാസാടിസ്ഥാനത്തിൽ തങ്ങളുടെ ശാഖകളിൽ കണ്ടുപിടിക്കപ്പെടുന്ന കള്ളനോട്ടുകളെ സംബന്ധിച്ച വിവരങ്ങൾ നിശ്ചിത ഫോർമാറ്റിൽ റിപ്പോർട്ട് ചെയ്യണം. ഒരു മാസം ബാങ്കുശാഖകളിൽ കണ്ടുപിടിക്കപ്പെടുന്ന കള്ള നോട്ടുകളുടെ വിശദവിവരങ്ങൾ ഉൾക്കൊള്ളിച്ച് ഒരു സ്റ്റേറ്റുമെന്റ് (അനുബന്ധം VI) റിസർവ്വ് ബാങ്കിന്റെ ബന്ധപ്പെട്ട ഇഷ്യു ഓഫീസിൽ അടുത്ത മാസം ഏഴാം തീയതിയോടെ ലഭിക്കത്തക്കവണ്ണം അയയ്‌ക്കേണ്ടതാണ്. 2005 ലെ മണിലാണ്ടറിംഗ് റൂൾസിലെ റൂൾ 3 പ്രകാരം അസ്സൽ നോട്ടുകളെന്ന വ്യാജേന കള്ളനോട്ടുകൾ ഉപയോഗിച്ചു നടത്തിയിട്ടുള്ള പണമിടപാടുകളും ബാങ്കുകളിലെ മുഖ്യഉദ്യോഗസ്ഥൻ, ഡയറക്ടർ FIU-IND, ഫൈനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റ്-ഇൻഡ്യാ, ആറാംനില, ഹോട്ടൽ സാമ്രാട്ട്, ചാണക്യപുരി, ന്യൂഡൽഹി 110021 -ന് ഏഴു പ്രവൃത്തിദിവസങ്ങൾക്കുള്ളിൽ FINnet പോർട്ടലിലൂടെ അപ്‌ലോഡ് ചെയ്തു നൽകേണ്ടതാണ്. അതുപോലെ വ്യാജകറൻസി നോട്ടുകളുടെ (FICN) വിവരങ്ങൾ, നാഷണൽ ക്രൈം റിക്കോർഡ്‌സ് ബ്യൂറോക്ക് അവരുടെ വെബ്‌സൈറ്റിലേക്ക് വെബ്പ്രാപ്തിയുള്ള സോഫ്റ്റുവെയറിലൂടെ അപ്‌ലോഡ് ചെയ്തു കൊടുക്കേണ്ടതാണ്. ഒരു മാസം വ്യാജനോട്ടുകൾ കണ്ടുപിടിക്കപ്പെട്ടില്ലെങ്കിൽ ഒരു NIL റിപ്പോർട്ട് അയക്കേണ്ടതാണ്. ഖണ്ഡിക.11. പോലീസ് അധികാരികളിൽ നിന്നും കിട്ടുന്ന കള്ളനോട്ടുകൾ സൂക്ഷിക്കുന്നത് സംബന്ധിച്ച് പോലീസ് അധികാരികൾ/ കോടതികൾ എന്നിവയിൽ നിന്നും തിരിച്ചുകിട്ടുന്ന കള്ളനോട്ടുകൾ ബാങ്ക് ശ്രദ്ധയോടെ, ഭദ്രമായി കൈവശം സൂക്ഷിച്ചുവയ്ക്കുകയും, അതാത് ശാഖകൾ അതിന്റെ രേഖ സൂക്ഷിക്കുകയും വേണം. അത്തരം കള്ളനോട്ടുകളുടെ ശാഖാതലത്തിലുള്ള ഏകീകൃതരേഖ ബാങ്കിന്റെ ''വ്യാജനോട്ട് വിജിലൻസ് സെൽ'' സൂക്ഷിക്കണം. ശാഖകളിലെ ഈ വ്യാജനോട്ടുകൾ അർദ്ധവാർഷികാടിസ്ഥാനത്തിൽ (31 മാർച്ച്, 30 സെപ്തംബർ) അതാത് ബാങ്ക് ഓഫീസിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥൻ പരിശോധനയ്ക്ക് വിധേയമാക്കണം. പോലീസധികാരികളിൽ നിന്നും കിട്ടിയ തീയതി മുതൽ 3 വർഷക്കാലത്തേയ്ക്ക് അവ സൂക്ഷിച്ചു വയ്ക്കണം. അതിനുശേഷം അവ വിശദവിവരങ്ങൾക്കൊപ്പം റിസർവ്വ് ബാങ്കിന്റെ ബന്ധപ്പെട്ട ഓഫീസിലേക്ക് അയയ്ക്കണം. വ്യാജനോട്ടുകൾ കോടതി വ്യവഹാരങ്ങളുടെ വിഷയമായതിനാൽ കേസ് തീർന്നതിനുശേഷം മൂന്നുവർഷം ബന്ധപ്പെട്ട ശാഖ അവ സൂക്ഷിച്ചുവയ്‌ക്കേണ്ടതാണ്. ഖണ്ഡിക.12. കള്ളനോട്ടുകൾ കണ്ടുപിടിക്കൽ-സ്റ്റാഫിനുള്ള പരിശീലനം സംബന്ധിച്ച് ഒരു ബാങ്ക്‌നോട്ടിന്റെ സുരക്ഷാ ലക്ഷണങ്ങളെ സംബന്ധിച്ച് ബാങ്കിലും, ട്രഷറികളിലും, സബ്ട്രഷറികളിലും പണം കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥർ അറിവുള്ളവരായിരിക്കണം. വ്യാജനോട്ടുകൾ കണ്ടുപിടിക്കുന്നതിനുവേണ്ടി ശാഖയിലെ ഉദ്യോഗസ്ഥർക്കുവേണ്ട പരിശീലനം നൽകാൻ എല്ലാ ബാങ്ക് നോട്ടുകളുടെയും രൂപവും സുരക്ഷാ ലക്ഷണങ്ങളും (അനുബന്ധം VII) എല്ലാ ബാങ്കുകളിലും ട്രഷറികളിലും പൊതുജനങ്ങളുടെ അറിവിലേയ്ക്കായി വളരെ പ്രാധാന്യം നൽകി പ്രദർപ്പിക്കണമെന്ന നിർദ്ദേശത്തോടെ നൽകിയിട്ടുണ്ട്. 2005-06 സീരിസിലുള്ള ബാങ്ക് നോട്ടുകളുടെ പോസ്റ്ററുകളും, ശാഖകളിൽ പ്രദർശിപ്പിക്കാൻ ശാഖകൾക്ക് നൽകിയിട്ടുണ്ട്. പുതിയ രൂപത്തിലുള്ള ബാങ്ക് നോട്ടുകളായ ₹2000, ₹500 എന്നിവയുടെ സുരക്ഷാ ലക്ഷണങ്ങളുടെ വിവരങ്ങൾ http://www.paisaboltahai.rbi.org.in എന്ന ലിങ്കിൽ കൊടുത്തിട്ടുണ്ട്. മറ്റു ബാങ്കുനോട്ടുകളുടെ വിവരങ്ങളും ''നിങ്ങളുടെ ബാങ്ക് നോട്ടുകളെ അറിയുക''(Know your Bank Notes) എന്ന തലക്കെട്ടിൽ അതേ ലിങ്കിൽ കൊടുത്തിട്ടുണ്ട്. വ്യാജ നോട്ടുകൾ ആദ്യം കിട്ടുന്ന സ്ഥലത്തു വച്ചുതന്നെ കണ്ടുപിടിക്കാൻ ഉദ്യോഗസ്ഥരെ പ്രാപ്തരാക്കുന്നതിനുവേണ്ടി ബാങ്ക് നോട്ടുകളുടെ സുരക്ഷാലക്ഷണങ്ങൾ സംബന്ധിച്ച പരിശീലന പരിപാടികൾ നിയന്ത്രണ ഓഫീസുകളും, പരിശീലന കേന്ദ്രങ്ങളും നടത്തുകയും വേണം. പണം കൈകാര്യം ചെയ്യുന്ന എല്ലാ ബാങ്ക് ഉദ്യോഗസ്ഥരും അസ്സൽ ഇൻഡ്യൻ ബാങ്കുനോട്ടുകളുടെ ലക്ഷണങ്ങളെ സംബന്ധിച്ച് പരിശീലനം നേടിയിട്ടുള്ളവരാണെന്ന് ഉറപ്പു വരുത്തണം. റിസർവ്വ് ബാങ്ക് ഇതിനുവേണ്ട പരിശീലകരേയും, പരിശീലനോപാധികളും നൽകും. |
പേജ് അവസാനം അപ്ഡേറ്റ് ചെയ്തത്: